കാഴ്ചകള്‍ ഇതുവരെ...

Saturday, January 15, 2011

ഗ്രഹനില (ഗ്രഹപ്പിഴ? )

പുതുവര്‍ഷത്തിലെ ആദ്യത്തെ പോസ്റ്റ്‌. കാഴ്ചകളുടെ കഴുകന്‍ കണ്ണില്‍ നിന്നുമാറി സങ്കല്‍പ്പത്തിന്റെ ചെറിയൊരു ലോകത്തേക്ക്. പലപ്പോഴായി ഡയറിയില്‍ കുറിച്ചിട്ട നുറുങ്ങു കഥകളില്‍ ഒന്ന്. 2004 ഇല്‍ ഡിഗ്രീ അവസാന വര്‍ഷം പഠിക്കുമ്പോള്‍  നോട്ടു പുസ്തകത്തില്‍, സെല്‍ ബയോളജി യുടെ മടുപ്പിക്കുന്ന ലെക്ച്ചരിനിടയില്‍ ഉച്ച മയക്കത്തിന്റെ ആലസ്യത്തില്‍ എഴുതിയിട്ട ഒരു നേരംപോക്ക്...... 
**********************************************************************************************************

"എന്‍റെ കുഞ്ഞിന്റെ കാര്യം ഒന്ന് സ്ട്രോങ്ങ്‌ ആയി അന്ന്വേഷിക്കണേ ഗോപാല പിള്ളേ... "- ആ കല്യാണ ബ്രോക്കറുടെ തല കാണുമ്പോള്‍ കെട്ടുപ്രായമായ പെണ്മക്കളുള്ള പിതാക്കന്മാര്‍  സ്ഥിരം പറയുന്ന വാചകം ആണത്. എത്രയെത്ര മാര്യേജ് ബ്യൂറോ വന്നാലും എത്രയെത്ര ജെനരെഷന്‍ നെക്സ്റ്റ് വന്നാലും ആ നാട്ടുകാര്‍ ഗോപാല പിള്ളയെ മാത്രമേ കാര്യങ്ങള്‍ ഏല്‍പ്പിക്കുക യുള്ളൂ. അവര്‍ക്കെല്ലാം അയാളെ അത്രയ്ക്ക് വിശ്വാസമായിരുന്നു. 

"നിങ്ങള്‍ വിഷമിക്കണ്ട, മുറ പോലെ ഞാന്‍ നോക്കുന്നുണ്ട്, എല്ലാം ഒത്തുവരുന്ന ഒരെണ്ണം വന്നാല്‍ ഞാന്‍ നിങ്ങളെ അറിയിക്കാതിരിക്കുമോ?"- പിള്ളയുടെ ഈ മറുപടി അവര്‍ക്കൊക്കെ കുളിര്‍മഴ പോലെയാണ്. കുട്ടിയുടെ കാര്യത്തില്‍ ഒരു തീരുമാനവും ഇതേവരെ ആയില്ലെങ്കിലും ഈ മറുപടിയില്‍ അവര്‍ ആധികള്‍ മറന്നു തല്‍ക്കാലആശ്വാസം കണ്ടെത്തുന്നു. 

അതാണ്‌ ഗോപാല പിള്ള. വയസ് അന്പതിനോട് അടുത്തെങ്കിലും  കല്യാണം കൂട്ടിക്കൊടുക്കാന്‍ അയാള്‍ ഇപ്പോഴും ഊര്‍ജ സ്വലനാണ്. ന്യായമായ ഫീസേ അയാള്‍ വാങ്ങുന്നുള്ളൂ. സാദാ ബ്രോക്കര്‍ മാരെപ്പോലെ തല ചൊറിഞ്ഞു അനാവശ്യ കമ്മീഷന്‍ കൈപ്പറ്റുന്ന പരിപാടിയൊന്നും അയാള്‍ക്കില്ല. ഗോപാല പിള്ള നടത്തിക്കൊടുത്തിട്ടുള്ള വിവാഹങ്ങള്‍ ഇന്നേ വരെ പൊളിഞ്ഞിട്ടില്ല. അത് എന്ത് കൊണ്ടാണെന്ന് ചോദിച്ചാല്‍ അയാള്‍ വെളുക്കെ ചിരിക്കും. 'ഇന്നുമിന്നലേം തുടങ്ങിയതല്ലല്ലോ. എല്ലാം നോക്കിയേ ഞാന്‍ ഒരു കോള് ഉറപ്പിക്കൂ." - പിള്ളയുടെ ഈ മറുപടിയാണ് നാട്ടുകാരുടെ ഉത്സാഹം. 

പിള്ളയ്ക്കും ഒരു മകളുണ്ട്. പഠിത്തമൊക്കെ കഴിഞ്ഞു നില്‍ക്കുന്നു. എണ്ണമറ്റ വിവാഹങ്ങള്‍ നടത്തി കൊടുത്തിട്ടുണ്ടെങ്കിലും സ്വന്തം മകളുടെ കാര്യത്തില്‍ അയാള്‍ക്ക് എപ്പോഴും സംശയമാണ്. സംശയം വേറൊന്നുമല്ല.ഒരു ബന്ധവും അയാള്‍ക്ക്‌ യോജിക്കില്ല. അന്നാട്ടിലെ ചെറുപ്പക്കാരുടെ സകല വിവരങ്ങളും കാണാപ്പാടമായ പിള്ളയ്ക്ക് മകള്‍ക്ക് ആലോചന വരുമ്പോള്‍ രണ്ടാമതല്ല മൂന്നും നാലും വട്ടം ആലോചിച്ചാലും ഒരു ഉറപ്പ് തോന്നുകയില്ല. 

'എന്താ പിള്ളേ ഇത്, ഒരു തരവന്‍ ആയിട്ടും മോളെ ഇതുവരെ അയച്ചില്ലല്ലോ "- കുശലം ചോദിക്കുന്നതിനിടയില്‍ നാട്ടുകാര്‍ ഇതും ചോദിക്കാറുണ്ട്.
 "അത് പിന്നെ ഒന്നും എന്‍റെ മനസ്സിന് പിടിക്കുന്നില്ല."    
"പത്തിരുപത്തഞ്ചു വയസ് തികഞ്ഞ കുട്ടിയല്ലേ?" 
"അതെ, എന്നാലും....... "
ഈ സംശയം പിള്ളയുടെ മുഖത്ത് നിഴലിക്കുമ്പോള്‍ ചോദിച്ച ആളിന് കലി കയറും. "പെണ്ണ് അങ്ങനെ നിന്ന് പോകുകയേ ഉള്ളു കേട്ടോ, നിങ്ങള്‍ ഈ നാട്ടില്‍ ഒന്നുമല്ലേ?" പലരും പിന്‍വാങ്ങുന്നത് ഇത്രയും പറഞ്ഞിട്ടായിരിക്കും.  

യോഗ്യതകളും കുടുംബ മഹിമയും തറവാടിത്തവും പൊക്കവും വണ്ണവും കറുപ്പും വെളുപ്പും ഒക്കെ മാച്ചു ചെയ്യാനുള്ള നെട്ടോട്ടം, ഇതിനിടയില്‍ അയാള്‍ സ്വന്തം മകളുടെ കാര്യം മാറ്റി വച്ചു. 
                                                            ****************************************

മുഷിഞ്ഞ ഡയറിയും തുണ്ട് കടലാസുകളും തോട്ടില്‍ ഒഴുകുനത് കണ്ടത് അത് വഴി വന്ന മേസ്തിരി ബാഹുലേയന്‍ ആണ്. 
'എന്താണ്ണാ നിങ്ങള്‍ക്ക്  ഇത് എന്ത് പറ്റി?"- ബാഹുലേയന്‍ ചോദിച്ചു. 
"ഞാനീ പണി നിര്‍ത്തി. ഇനി ഇത് ചെയ്യുന്നതില്‍ യാതൊരു അര്‍ത്ഥവും ഇല്ല.ഞാന്‍ ഈ ഫീല്‍ഡ് വിടുന്നു."- പിള്ള നിര്‍ന്നിമേഷനായി പറഞ്ഞു. 
"അതെന്താ അണ്ണാ ഇപ്പൊ അങ്ങനെ...?" - ബാഹുലേയന്‍ ചോദിച്ചു. 
"എന്‍റെ മകള്‍ എന്നെ പണി പഠിപ്പിച്ചു. ആ ഒരുമ്പെട്ടവള്‍ ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോയി"- പിള്ളയ്ക്ക് ബീപ്പി കൂടി. 
"തന്നെ....?'- ബാഹുലേയന് ആശ്ചര്യം. 
"അവള്പോട്ടെ, ആലോചന ഉണ്ടാക്കാനും ചേര്‍ക്കാനും അവള്‍ എന്നെക്കാള്‍ മിടുക്കിയാ. എന്റെയല്ലേ മൊതല്....'- ഗോപാല പിള്ള യ്ക്ക് ബീപ്പി കുറഞ്ഞു വന്നു നോര്‍മല്‍ ആയി.
"സാരമില്ല അണ്ണാ "- ബഹുലേയന്‍ പ്രതി വചിച്ചു. 
"നിനക്കിന്നു ജോലിയില്ലേ?" 
"ഉണ്ട്, ഇത്തിര് പൂശുണ്ട്" 

ഉത്തരം കേള്‍ക്കാന്‍ ഗോപാല പിള്ള നിന്നില്ല. ജാതകവും ദോഷ ഫലങ്ങളും മുഹൂര്‍ത്തവും ഒക്കെ തല മണ്ടയ്ക്കകത്തു നിന്ന് ഇറങ്ങിയതിന്റെ സമാധാനത്തില്‍ അയാള്‍ നടന്നു പോയി. 

അനില്‍ കൃഷ്ണതുളസി