കാഴ്ചകള്‍ ഇതുവരെ...

Tuesday, September 28, 2010

ചലച്ചിത്രത്തിന്റെ വഴികള്‍

സമയം കിട്ടുമ്പോഴെല്ലാം പഴയ കാല ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് ചിത്രങ്ങള്‍ കാണുന്നത് എന്‍റെ ഒരു ശീലമാണ്. പണ്ട് ഇത്തരം ചിത്രങ്ങള്‍ ദൂരദര്‍ശനില്‍ സ്ഥിരം വരുമായിരുന്നു. പക്ഷെ ഇപ്പോള്‍ അങ്ങനെ വരാറില്ല. കൈരളിയുടെ വീ ചാനലില്‍ രാത്രി ഒന്‍പതരയ്ക്ക് സ്ഥിരം ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് ചിത്രങ്ങള്‍ വരും. പലതും ഞാന്‍ മുടക്കാറില്ല. ഒരു കാലഘട്ടത്തിലേക്കുള്ള തിരിച്ചു പോക്കാണ് അത്തരം ചിത്രങ്ങള്‍ എനിക്ക് തരുന്നത്.  എന്ന് വച്ചാല്‍ അന്നത്തെ കാലത്ത് നമ്മള്‍ ഇല്ലായിരുന്നല്ലോ, അപ്പോഴത്തെ സാമൂഹിക പശ്ചാത്തലവും പരിസ്ഥിതിയും ജീവിത നിലവാരവും മനുഷ്യ ബന്ധങ്ങളും  നമുക്ക് മനസിലാക്കി തരുന്ന ഒരു ഉപാധി യാണ് ഈ ചിത്രങ്ങള്‍. മനോഹരമായ ഗാനങ്ങളും കഥാ മുഹൂര്‍ത്തങ്ങളും അതിലുപരി അഭിനേതാക്കളുടെ ഒന്നിനൊന്നു മികച്ച പ്രകടനങ്ങളും അത്തരം ചിത്രങ്ങളുടെ ഹൈലൈറ്റ് തന്നെയായിരുന്നു. 

പഴയ ചിത്രം എന്ന് കേള്‍ക്കുമ്പോള്‍ എനിക്ക് ആദ്യം ഓര്‍മ വരുന്നത് അന്തരിച്ച തിക്കുറിശി സര്‍ ന്റെ ജീവിത നൗക  ആണ്. ഞാന്‍ അത് എവിടെ വച്ചാണ് കണ്ടത് എന്ന് ഓര്‍മയില്ല, പക്ഷെ അതില്‍ തിക്കുറിശി, തല പ്രത്യേക രീതിയില്‍ ഇടത്തോട്ടും വലത്തോട്ടും ആട്ടി ഒരു പാടു പാടുന്ന സീന്‍ ഇപ്പോഴുംനല്ല ഓര്‍മയുണ്ട്. വരൂ ഗായികേ വാനില്‍ വരൂ ഗായികേ എന്ന ഗാനം. നായിക  ഒരു കിലോമീറ്റര്‍ അപ്പുറത്ത് ഒരു ഓലയില്തൂങ്ങി കയ്യും കാലും കണ്ണും  ഇളക്കുന്നതല്ലാതെ വേറെ ഒന്നുമില്ല. പാട്ട് തീരുന്നതുവരെ നായകന്‍ അവിടെ തന്നെ തലയാട്ടി ഒറ്റ നില്‍പ്പാണ്.  എന്തൊരു അറുബോറന്‍ പ്രണയം.. പിന്നീട് തിക്കുറിശി സാറിന്‍റെ അത്തരം സിനിമകള്‍ ഒന്നും തന്നെ ഞാന്‍ കണ്ടിട്ടില്ല.

മനസ്സില്‍ ഒരുപാട് ചിത്രങ്ങള്‍ പിന്നെയും  ഉണ്ട്. മിക്കതും പ്രേംനസീറിന്റെയും  സത്യന്‍ മാഷിന്റെയും ചിത്രങ്ങള്‍. ഒരുകാലത്ത് മലയാളം സിനിമ അടക്കി വാണവര്‍. സിനിമയുടെ കാര്യത്തില്‍ റെക്കോഡ് ഇട്ടവര്‍. നൂറു നൂറു കഥാപാത്രങ്ങളിലൂടെ മലയാളിയുടെ മനസ്സില്‍ ചിര പ്രതിഷ്ഠ നേടിയവര്‍. കഥകള്‍ക്കും ഏകദേശ സാമ്യമുണ്ടാവും. ദാരിദ്ര്യം പിടിച്ച നായകന്‍, അവനു വലിയ വീട്ടിലെ അങ്ങുന്നിന്റെ മകളോട് അനുരാഗം തോന്നുന്നു. അല്ലെങ്കില്‍ നേരെ തിരിച്ച്‌,  ശീമയിലോ  മലയായിലോ ഉന്നത വിദ്യാഭ്യാസത്തിനു പോയി കൊച്ചു മുതലാളി  ബിസിനസ് നടത്താനായി  നാട്ടില്‍ വരുന്നു.അയാള്‍ക്ക് പാവപ്പെട്ട വേലക്കാരിയോട് പ്രേമം. ദുഷ്ടയായ അമ്മ, നല്ലവനായ കാര്യസ്ഥന്‍, മേമ്പൊടിയായി അടൂര്‍ ഭാസിയുടെയോ ബഹദൂരിന്റെയോ ഹാസ്യം. അടൂര്‍ ഭാസിയുടെ നിര്‍ദോഷമായ ഹാസ്യം കണ്ട് ഒരു കൊച്ചു കുഞ്ഞിനെ പോലെ എന്‍റെ അച്ഛന്‍ ചിരിച് ചിരിഞ്ഞു കണ്ണ് നിറയുന്നത് കണ്ട ഞാന്‍ പലപ്രാവശ്യം ആത്മഗതം നടത്തിയിട്ടുണ്ട്, കഷ്ടം........  അടൂര്‍ ഭാസി തമാശ കാണിക്കുമ്പോള്‍ പശ്ചാത്തലത്തില്‍ "കുവാന്‍ഗ്,കുവാന്‍ഗ് " എന്ന ശബ്ദം കേള്‍ക്കാറുണ്ട്.  എല്ലാ സിനിമയിലും ആ പ്രത്യേക ശബ്ദം ഉണ്ടായിരുന്നു. ആ തമാശകള്‍ കണ്ട്‌ ഒരു തലമുറ മുഴുവന്‍ ആര്‍ത്ത് ചിരിച്ചിരുന്നു. 

അന്നത്തെ സിനിമകളില്‍ മിക്ക സിനിമകളിലും ഉണ്ടായിരുന്ന ചില എലെമെന്റ്സ് ഉണ്ടായിരുന്നു. ഉദാഹരണത്തിന് മകന്‍ കഞ്ചാവ് വലിച്ചു വഴി പിഴക്കുമ്പോള്‍ അവന്‍റെ അച്ഛന്‍ ചുമച്ച്   ചുമച്ച് മാരകരോഗത്തിന് അടിമയാകും. മിക്കവാറും അസുഖം ക്ഷയമോ കുഷ്ടമോ ആകും. അതെ അന്നത്തെ കാലത്ത് ആധുനിക വൈദ്യ ശാസ്ത്രത്തിനു പോലും കീഴ്പ്പെടുത്താന്‍ കഴിയാത്ത മാരക രോഗം. ആ രോഗിയായ അച്ഛന്‍ മകനോട് പറയുന്നു, "മകനെ, നിന്നെ പഠിപ്പിച്ച് ഒരു ബി എ കാരന്‍ ആക്കണം എന്നായിരുന്നു സൗദാമിനി (അമ്മ) യുടെ ആഗ്രഹം, നീ കുലം മുടിച്ചല്ലോടാ ദ്രോഹീ..........." ഇത്രയും പറഞ്ഞു അയാള്‍ തല 360 ഡിഗ്രീ കോണില്‍ ഇളക്കി മരിക്കുന്നു. പിന്നീട് ജയന്‍ നായകന്‍ ആയി വന്നപ്പോള്‍ മാരക രോഗം ഒന്ന് കൂടി തീവ്രമായി രക്താര്‍ബുദം ആയി. പഴയകാല നായികമാരില്‍ രക്താര്‍ബുദം വന്നു മരിച്ചവര്‍ ഏറെയാണ്‌. പിന്നെയുമുണ്ട് സംഗതികള്‍. ദാരിദ്ര്യം കാരണം അബലയായ നായിക ആത്മഹത്യ ചെയ്യുന്നു. ശവം ഉമ്മറത്ത് കിടത്തിയിരിക്കുന്നു.  തൂവെള്ള സാരി. കിടപ്പ് അറ്റെന്‍ ഷനില്‍. മുഖത്ത് കട്ടയ്ക്ക് വെള്ള പൂശിയിരിക്കുന്നു. കറുത്ത ലിപ്സ് ടിക്ക്. മക്കളായ അനുജനും ജ്യേഷ്ടനും കള്ള വണ്ടി  കയറി  രണ്ടു വഴിയ്ക്ക്. ഒരാള്‍ നല്ലവനും മറ്റൊരാള്‍ കൊള്ളക്കാരനും ആകുന്നു. അവസാനം "ജ്യേഷ്ടാ, അനുജാ എന്ന് വിളിച്ച് വികാര നിര്‍ഭരം ആയ കെട്ടിപ്പിടുത്തം.  

പിന്നെയുമുണ്ട് കഥകള്‍ വേറെ. ബെഡ് റൂം സീനില്‍ സീലിംഗ് ഫാന്‍ കാണിക്കുന്നത്, തടിച്ചു കൊഴുത്ത മാദക സുന്ദരി മദ്യ ശാലയുടെ മുകളിലത്തെ നിലയില്‍ നിന്നും കുലുങ്ങി കുലുങ്ങി കളിച്ചു കളിച്ചു താഴേക്ക് ഇറങ്ങി വരുന്നത്, രണ്ടു ദിവസം കൊണ്ട് അതിയായ ദുഖത്താല്‍ കട്ടയ്ക്ക് താടി വളരുന്ന നായകന്‍, പ്രിയതമനെ ടെലെ ഫോണില്‍ "കാണ്ടാക്റ്റ് " ചെയ്യുന്ന കൊച്ചമ്മ, മുട്ടറ്റം ഇറക്കമുള്ള പാവാട ഇട്ട്‌ പരിഷ്കാരിയായി  "കാളേജില്‍" പോകുന്ന 18 കാരി, രഹസ്യ സങ്കേതത്തില്‍ നൂറോളം ബള്‍ബുകള്‍ കത്തിച്ചു വച്ച് " മുവാംഗ്.. ." എന്ന മുരള്‍ച്ചയോടെ തുറക്കുന്ന  യന്ത്ര വാതിലില്‍ കിങ്കരന്മാരെ കാവല്‍ നിര്‍ത്തുന്ന അധോലോക നായകന്‍, അങ്ങനെ എത്ര എത്ര ആളുകള്‍. എനിക്ക് തോന്നിയിട്ടുള്ള വേറൊരു കാര്യം സംഘട്ടനം നടത്തുന്ന രീതിയാണ്, പഴയ നായകന്മാര്‍ "പിശ്യൂം.. പിശ്യൂം..." എന്ന് വില്ലനെ അടിചിടുമ്പോള്‍ ജയനെപ്പോലുള്ള ആളുകള്‍ വില്ലന്റെ അടിച്ചു ശേരിപ്പെടുത്ത്‌ന്ന വിധം വേറെയാണ്. അവിടെ കേള്‍ക്കുന്ന  ശബ്ദം "ട്ടഹ... ട്ടഹ...' എന്നാണ്‌. പിന്നെ അടിക്ക് ഭയങ്കര വേഗവും പിന്നണിയില്‍ "ണാകുട് കുടുതും ണാകുട് കുടുതും ണാകുട് കുടുതും ണാ.." എന്ന ശീല്‍ക്കാരവും. പ്രേം നസീര്‍ ഒരിക്കല്‍ എഴുനിലക്കെട്ടിടത്ത്തില്‍ ചാടിക്കയറി യത് എനിക്ക് ഇപ്പോഴും അത്ഭുതമാണ്. അംഗ രാജ്യത്തിലെ കുങ്ക മഹാരാജാവായി നസീര്‍ കച്ച കെട്ടി നില്‍ക്കുന്നു. അന്തപ്പുരത്തില്‍ അഞ്ചു കിലോ ഭാരം വരുന്ന തലക്കെട്ടും ആടയാഭരണങ്ങളും ആയി നായിക. നായകന് നായികയെ കാണണം. നായകന്‍ ഒന്ന് ചാടി, ഭൂമിക്ക് നോവുന്നത് പോലെ. 'ടൂംഗ്.. എന്ന ഒരു ശബ്ദത്തോടെ നായകന്‍ കൊട്ടാരത്തില്‍. പിന്നെ അവിടെ നടക്കുന്ന രംഗം പക്ഷെ അപ്പോള്‍ കാണിക്കുന്ന  മുയലുകളെയോ ഇണപ്രാവ് കളെയോ മാന്‍ പേട കളെയോ  കണ്ട്‌  നമ്മള്‍ ഊഹിച്ചു കൊള്ളണം. 

ഇങ്ങനെ അന്നത്തെ കാലത്ത് ഒരു തലമുറയെ തൃപ്തിപ്പെടുത്തിയ എല്ലാവരുടെയും വിയര്‍പ്പിന്‍റെ വില മനസിലാകണം എങ്കില്‍ വല്ലപ്പോഴും അത്തരം സിനിമകള്‍ നമ്മള്‍ കാണണം. മലയാള സിനിമയെ ഇന്നത്തെ ഈ നിലയില്‍ എത്തിക്കാന്‍ അവര്‍ നടത്തിയ പരിശ്രമങ്ങള്‍ നാം മറന്നു കൂടാ.കാലം മാറി,കഥ മാറി,നിറംമാറി. എങ്ങിലുംഗതകാല സ്മരണകളും ആയി സിനിമകള്‍ ചാനലില്‍ വീണ്ടും വീണ്ടും. അയോധ്യയും മൂലധനവും ചട്ടക്കാരിയും ആഭി ജാത്യവും, സര്‍വെക്കല്ലും,ഭാര്യയും, ഭാര്‍ഗവീ നിലയവും എല്ലാം നമ്മുടെ മുന്‍പില്‍വീണ്ടും വീണ്ടും തെളിയുന്നു. നമുക്കത് കാണാം. 

ശുഭം...... 

Tuesday, September 21, 2010

ചില മൊബൈല്‍ ഫോണ്‍ ചിന്തകള്‍

മനുഷ്യ രാശിക്ക് മുഴുവന്‍ ഇടിവെട്ട് സംഭാവനകള്‍ നല്‍കിയ ഒരു അത്ഭുത യന്ത്രം ആണല്ലോ ഈ മൊബൈല്‍ ഫോണ്‍. മൊബൈല്‍ ഇല്ലാത്തവര്‍ ആയി ഇന്ന് ആരുമില്ല. ഓ, ഉമ്മന്‍ ചാണ്ടിയ്ക്ക് മൊബൈല്‍ ഫോണ്‍ ഇല്ല എന്ന് ഇന്നലെ പത്രത്തില്‍ വായിച്ചു, ബട്ട്‌ ഡോണ്ട് വറി, അദ്ദേഹത്തിന്റെ PA മാരുടെ കയ്യില്‍ ആവശ്യത്തിനു ഫോണ്‍ ഉണ്ട്. ഏല്ലാവര്‍ക്കും ഫോണ്‍. അരിക്ക് ഇവിടെ പൊള്ളുന്ന വില, പക്ഷെ സിം കാര്‍ഡുകള്‍ ടോടലി  ഫ്രീ. അതാണ്‌ അവസ്ഥ. കേരളത്തില്‍ ഇപ്പോള്‍ തന്നെ എട്ടോളം സേവന ദാതാക്കള്‍ ഉണ്ട്. ഇവരെല്ലാം തമ്മില്‍ കൊടിയ മത്സരവും. മുതലാക്കാന്‍ പറ്റിയ ധാരാളം പ്ലാന്‍സ് ഇവര്‍ക്കെല്ലാം ഉണ്ട് താനും. 

ഞാന്‍ ആദ്യമായി ഒരു മൊബൈല്‍ ഫോണ്‍ പച്ചയോടെ കാണുന്നത് കഴക്കുട്ടത്ത് അകാദമി ഓഫ് ഇംഗ്ലീഷ്  ഇല്‍ പ്രീ ഡിഗ്രീയ്ക്  പഠിക്കുമ്പോളാണ്. 2001 ഇല്‍. അവിടുത്തെ പ്രിന്‍സിപ്പല്‍ ആയിരുന്നു ശ്രീ ജ്യോതിഷ് ചന്ദ്രന്‍. സര്‍ ന്റെ കയ്യില്‍ ഒരു തടിമാടന്‍ ഫോണ്‍ ഉണ്ടായിരുന്നു. ഒരു മൊബൈല്‍ ഫോണ്‍ ഏകദേശം ഇങ്ങനെ ഒക്കെ ഇരിക്കും എന്ന് അന്നെനിക്ക്  മനസിലായി. ഓര്‍ഗാനിക് കെമിസ്ട്രി ആണ് സര്‍ ന്റെ വിഷയം. നല്ല ക്ലാസ് ആണ്, പക്ഷെ ക്ലാസില്‍ വന്നാല്‍ പഠിപ്പീര് നടക്കില്ല. കക്ഷിക്ക് നിരന്തരം ഫോണ്‍ കാളുകള്‍ ഇങ്ങനെ വന്നു കൊണ്ടിരിക്കും. അതിനിടയില്‍ ക്ലാസ്സിന്റെ ആ ടെമ്പോ അങ്ങ് മുറിഞ്ഞു പോകും.ഇതായിരുന്നു എല്ലാ ക്ലാസ്സിലും സംഭവിക്കുന്നത്. അവസാനം സര്‍ ആ പരിപാടി നിര്‍ത്തി, ഐ മീന്‍ ക്ലാസ്സ്‌ എടുക്കുന്ന ജോലി വേറെ ഒരു സാറിനെ ഏല്‍പിച്ചു. അവര്‍ക്കാര്‍ക്കും മൊബൈല്‍ ഫോണ്‍ ഇല്ലാത്തതുകൊണ്ട് പിന്നീടുള്ള ക്ലാസ്സ്‌ ഒക്കെ സ്മൂത്ത്‌ ആയിരുന്നു. എന്നാലും പോക്കറ്റില്‍ ആ അരക്കിലോ ഭാരം വരുന്ന അല്ക്കാട്ടെല്‍ ഫോണ്‍ ഇട്ട്‌ കുപ്പായം തൂങ്ങിയിറങ്ങി വരുന്ന ജ്യോതിഷ് സാര്‍  നെ ഓര്‍ക്കാന്‍ നല്ല രസമുണ്ട് ഇപ്പോളും. 

ഏതാണ്ട് ഇതേ കാലയളവില്‍ എന്‍റെ വീടിനടുത്തുള്ള വിജയ കുമാരന്‍ എന്നയാള്‍ക്കും ഇതുപോലൊരു ഫോണ്‍ ഉണ്ടായിരുന്നു. പക്ഷെ അയാള്‍ വീട്ടിലെ ഫോണ്‍ പോക്കറ്റില്‍ ഇട്ട്‌ നടക്കുന്നു എന്നാണു ഞാന്‍ കരുതിയിരുന്നത്. മഹാത്മാ ഗാന്ധി കോളേജില്‍ ഒന്നാം വര്‍ഷ ഡിഗ്രീയ്ക് പഠിക്കുന്ന സമയം. അവിടെ അന്ന് യൂണിയന്‍ ചെയര്‍മാന്‍ ഒരു താടിക്കാരന്‍ പയ്യന്‍ ഉണ്ടായിരുന്നു. അവന്‍റെ കയ്യിലും ഇതേ ഭാരിച്ച ഫോണ്‍ തന്നെയായിരുന്നു. അവന്‍ അതും ചെവിയില്‍ വച്ച് ചിരിച്ചുല്ലസിച്ച് കോളേജിന്റെ തെക്ക് വടക്ക് വലിയ ഗമയില്‍  നടന്നു പോകുന്നത് ഞങ്ങള്‍ പല പ്രാവശ്യം നോക്കി നിന്നിട്ടുണ്ട്. സാറന്മാരുടെ കയ്യില്‍ പോലും അന്ന് ഇങ്ങനെ ഒരു സാധനം  ഇല്ല. പിന്നീട് ഞങ്ങള്‍ ഫൈനല്‍ ഇയര്‍ ആയപ്പോള്‍ ക്ലാസിലും മുഴുവന്‍ കോളേജിലും കുറച്ചുപേരുടെ കയ്യിലെങ്ങിലും ഫോണ്‍ വന്നു ചേര്‍ന്നിരുന്നു. ആ സമയം ആയപോഴേക്കും മൊബൈല്‍ ഫോണിന്‍റെ ആകൃതിയ്ക്കും വലിപ്പത്തിനും രൂപാന്തരണം സംഭവിച്ചു കഴിഞ്ഞിരിന്നു. 

ക്ലാസ്സില്‍ മൊബൈല്‍ ഫോണ്‍  ഉള്ളവരോട് അതൊന്നു വാങ്ങി തിരിച്ചും മറിച്ചും ഒന്ന് നോക്കണം എന്നൊക്കെ ഉണ്ടായിരുന്നു. പക്ഷെ അവര്‍ അത് ഓപ്പറേറ്റ് ചെയ്യുന്ന രീതി ഒക്കെ കാണുമ്പോള്‍  മനസ്സില്‍ ഒരു കൊള്ളിയാന്‍ മിന്നും. അവര്‍ സംസാരിക്കുന്ന റീചാര്‍ജ്, സിം കാര്‍ഡ്, ബാലന്‍സ്, ഇന്‍കമിംഗ്,ഔട്ട്‌ ഗോയിംഗ്, തുടങ്ങിയ സാങ്കേതിക  പദങ്ങള്‍ എന്താണെന്ന് മനസിലാക്കാനുള്ള കെല്‍പ് അന്ന്  തുലോം കുറവായിരുന്നു. അതുകാരണം ഈ വിഷയത്തില്‍ ഞങ്ങള്‍ മൊബൈല്‍ ഫോണ്‍ ഇല്ലാത്ത ബാക്കി കുട്ടികള്‍ എല്ലാം ഇതെപ്പറ്റി കമാ എന്നൊരക്ഷരം മിണ്ടാതെ അങ്ങ് മാറിപ്പോകുക ആയിരുന്നു പതിവ്. 

ആദ്യമായി ഞാന്‍ ഈമൊബൈല്‍ ഫോണ്‍ കയ്യില്‍ എടുക്കുന്നത് 2003 ഇല്‍ ആണ്. എന്‍റെ വീട്ടിനടുത്ത് ഒരു പോറ്റിയും കുടുംബവും താമസിച്ചിരുന്നു. അയാളുടെ മക്കളെ ഞാന്‍ ട്യൂഷന്‍ എടുത്തിരുന്നു. ഒരിക്കല്‍ പഠിപ്പിക്കാന്‍ ചെന്നപ്പോള്‍ "ഞങ്ങള്‍ പുതിയ ഫോണ്‍ വാങ്ങി ചേട്ടാ, ഇതിന്റെ റിംഗ് ടോണ്‍ മാറ്റിത്തരണം" എന്ന് പറഞ്ഞു കൊണ്ട് ഒരു കറുത്ത കനം  കുറഞ്ഞ ദീര്‍ഘ ചതുരത്തിലുള്ള  ഒരു സാധനം എന്‍റെ കയ്യിലേക്ക് നിക്ഷേപിച്ചു. മൊബൈല്‍ ഫോണ്‍ ഇത്ര സ്ടയിലിഷ് ആണോ എന്നെനിക്ക്   തോന്നിപ്പോയി. ശരി, ആ  യന്ത്രം കൈപ്പറ്റി നിമിഷങ്ങള്‍ക്കകം എനിക്ക് ഒരു തരം വിറയല്‍ അനുഭവപ്പെട്ടു. വിയര്‍ക്കാനും തുടങ്ങി. ലേബര്‍ റൂമില്‍ നിന്നും ടയരക്റ്റ് ആയി നവജാത ശിശുവിനെ കൈപ്പറ്റിയ ഉടായിപ്പ് ഭര്‍ത്താവിന്‍റെ മാനസിക സംഘര്‍ഷം പോലെ ഒരു വല്ലാത്ത പിരിമുറുക്കം എനിക്ക് അനുഭവപ്പെട്ടു.   നമുക്ക് ആ കുന്തത്തിന്റെ അങ്കാ  പുങ്കാ അറിയില്ലെടാ മക്കളെ എന്ന് പറയാനുള്ള ആത്മ ധൈര്യം എനിക്ക് തോന്നിയില്ല. എന്‍റെ കൈ വിറക്കുന്നത്‌ കണ്ട  ഗണേഷ് ഉടനെ തന്നെ അത് തിരിച്ചു വാങ്ങി. എന്നെ കളിയാക്കുകയും ചെയ്തു. ഞാന്‍ ഗമ കാട്ടി എന്തോ തിരിച്ചും പറഞ്ഞു. പക്ഷെ പിന്നീടുള്ള ദിവസങ്ങളില്‍ ഞാന്‍ അവരുടെ ഫോണില്‍ കാര്യങ്ങള്‍ ഒക്കെ പഠിച്ചു. അങ്ങനെയിരിക്കെ സനീഷ് പുതിയ ഫോണ്‍ വാങ്ങി. എന്‍റെ മൊബൈല്‍ ഫോണിലുള്ള അപാര ജ്ഞാനം പരീക്ഷിക്കാനുള്ള പറ്റിയ അവസരം ആയി ഞാന്‍ അതിനെ കണ്ടു. അതൊരു  ഓണക്കാലം ആയിരുന്നു. അവന്‍റെ ഫോണ്‍ വാങ്ങി എന്‍റെ പരിചയത്തിലുള്ള കുറെപ്പേര്‍ക്ക്മെ ഞാന്‍ മെസ്സേജ് അയച്ചു. ഫോണിന്‍റെ ബാലന്‍സ് കളഞ്ഞതിന് അവന്‍ എന്നെ ഇനി വിളിക്കാന്‍ തെറിയോന്നുമില്ല.  ഫോണിനും ബാലന്‍സ് ഉണ്ട് എന്ന നഗ്ന സത്യം ഞാന്‍ അന്ന് മനസിലാക്കുകയായിരുന്നു.

എം എസ്സി യ്ക്ക് പഠിക്കുമ്പോള്‍ ശ്രീകാര്യം ചാവടി മുക്കില്‍ പഠിപിക്കാന്‍ എന്നെ  ഷിജു ചേട്ടന്‍ വിളിച്ചു. ഓക്കേ ആണെങ്കില്‍ എന്നെ വിളിച്ചു പറയണം എന്ന് പറഞ്ഞു എനിക്ക് ഫോണ്‍ നമ്പര്‍ തന്നു. ഈശ്വരാ........ ഷിജു ചേട്ടനും ഫോണോ, എനിക്കിനി ചത്താല്‍ മതി എന്ന് ഞാന്‍ അപലപിച്ചു. 2005 ആണ് വര്‍ഷം. എന്തായാലും ആ വര്‍ഷം തന്നെ ഞാന്‍ ഒരു ഫോണ്‍ വാങ്ങി. ഈ ഷിജു ചേട്ടനും ഒരു ഷഫീര്‍ ചേട്ടനും കൂടി ആണ് എനിക്ക് ഫോണ്‍ സെലക്ട്‌ ചെയ്തു തന്നത്. ആ ഫോണിനു ഇപ്പോഴും ഒരു കുഴപ്പവും വന്നിട്ടില്ല. 

വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞു. ഫോണ്‍ ഇല്ലാതെ ജീവിക്കാന്‍ വയ്യാത്ത അവസ്ഥ വരെയെത്തി കാര്യങ്ങള്‍. ഒന്നിന് പകരം രണ്ടും മൂന്നും ഫോണ്‍ ഉപയോഗിക്കുന്നവര്‍. സാങ്കേതിക പരമായി കാര്യങ്ങള്‍ ഒരുപാട് മുന്നേറി. എന്നാലും ഈ അവസ്ഥ വരെയെത്താന്‍ ഞാനും നിങ്ങളും സഞ്ചരിച്ച വഴികളെപ്പറ്റി ഓര്‍ക്കുമ്പോള്‍ മനസ്സില്‍ ഒരുപാട് വളവും തിരിവും. വഴികളെപ്പറ്റി പറഞ്ഞപ്പോള്‍ ഒരു കാര്യം കൂടി. എന്‍റെ വീടിനടുത്ത്‌ ഒരുപാട് ഹിന്ദിക്കാര്‍ താമസിക്കുന്നുണ്ട്. അവര്‍ ജോലിക്ക് പോകുന്നത് എന്‍റെ വീടിനടുത്തുള്ള ഇടവഴിയില്‍ കൂടിയാണ്. എപ്പോഴും മൊബൈല്‍ ഫോണില്‍ ഉച്ചത്തില്‍ പാട്ടും വച്ചു കൊണ്ടാണ് അവര്‍ വരി വരിയായി പോകുന്നത്. പത്ത് പതിനഞ്ചു ഫോണില്‍ നിന്നുള്ള  "മനോഹര   ഗാനങ്ങള്‍" ആണ് നിത്യവും എന്നെ ഉണര്‍ത്തുന്നത്. റിയലി എ ഫോഴ്സ്ഫുള്‍ എവെക്കനിംഗ്... നിവര്‍ത്തിയില്ല സുഹൃത്തുക്കളെ നിവര്‍ത്തിയില്ല....  

Monday, September 13, 2010

അനില്‍ കുമാര്‍ വി,റോള് നമ്പര്‍ 63, സെന്‍റ് സേവിയേഴ്സ് കോളേജ്

പത്താം ക്ലാസ് കഴിഞ്ഞു എനിക്ക് പ്രീ ഡിഗ്രിയ്ക്ക് അഡ്മിഷന്‍ കിട്ടിയത് തുമ്പ സെന്‍റ് സേവിയേഴ്സ് കോളേജില്‍ ആയിരുന്നു. അവസാനത്തെ പ്രീ ഡിഗ്രി ബാച് ആയിരുന്നു ഞങ്ങള്‍. കോളേജിലെ ആദ്യത്തെ ദിവസം താനെ അടിപൊളി ആയിരുന്നു. സീനിയേഴ്സ് വക ഉഗ്രന്‍ കലാപരിപാടികള്‍ ഞങ്ങളുടെ സ്വാഗത ദിവസംതന്നെ അരങ്ങേറി. പിറ്റേന്ന്  ക്ലാസ്സില്‍ എത്തിയ ഞാന്‍ അന്തം വിട്ടുപോയി. ഒരു ക്ലാസ് നിറയെ കുട്ടികള്‍. അതില്‍ മുക്കാല്‍ പങ്കും പെണ്‍കുട്ടികള്‍. ആദ്യമായിട്ടായിരുന്നു ഒരു ക്ലാസ്സില്‍ ഞാന്‍ ഇത്രയും കുട്ടികളെ കാണുന്നത്. റോള് വിളിച്ചതില്‍നിന്നും ഏകദേശം തൊണ്ണൂറോളം കുട്ടികള്‍ ഉണ്ടെന്നു  മനസിലായി. സ്കൂളില്‍ എന്റെ കൂടെ പഠിച്ച കുറച്ചു പേരെ കണ്ടപ്പോള്‍ തന്നെ  അല്‍പം ആശ്വാസമായി. അനസ്, കൃഷ്ണകുമാര്‍, രജിത തുടങ്ങിയവരെ എനിക്ക് സ്കൂളില്‍ വച്ചേ പരിചയം ഉണ്ട്. 

ആദ്യത്തെ പിരീഡ്, അല്ല പിരീടിനു പകരം അവര്‍ എന്നാണു അവിടെ പറഞ്ഞിരുന്നത്. ഓക്കെ, ആദ്യത്തെ അവര്‍ ഇംഗ്ലീഷ് ആയിരുന്നു. ടീചെറിന്റെ പേര് ഞാന്‍ ഓര്‍ക്കുന്നില്ല. കോളേജിലെ ആദ്യത്തെ ദിവസം ഒരു പേജില്‍ വര്‍ണ്ണിച്ച് തകര്‍ക്കാനാണ് ടീച്ചര്‍ ആവശ്യപ്പെട്ടത്. പോരെ പൂരം. ഞാന്‍ അങ്ങ് വണ്ടര്‍ അടിച്ചു പോയി. നമ്മള്‍ ഏറ്റവും മുന്‍പിലത്തെ ബെഞ്ചിലാണ് ഇരിക്കുന്നത്. പഠിപ്പിക്കാനുള്ള ത്വര മൂത്ത ടീച്ചര്‍ എങ്ങാനും ഇറങ്ങി വന്നു നോട്ട് ബുക്ക്‌ നോക്കിയാല്‍ അത് എനിക്ക് ക്ഷീണം ആകും. കാരണം നമ്മളെക്കൊണ്ട് ഒരു കോപ്പും എഴുതാനുള്ള വാസന അന്ന് ആ ദിവസം ഇല്ലായിരുന്നു എന്ന് പറഞ്ഞാല്‍ മതിയല്ലോ. ടീച്ചറിന്റെ ഈപ്രസ്ഥാവന കേട്ടയുടന്‍ സകലമാന പെണ്ണുങ്ങളും ബുദ്ധി രാക്ഷസ ലുക്കിലുള്ള പയ്യന്മാരും പേപ്പര്‍ ഒക്കെ ചറ പറാ വലിച്ചു കീറി എഴുത്ത് ആരംഭിച്ചു. എഴുത്തോട്‌ എഴുത്ത്.  ഭാഗ്യത്തിന് അന്ന് ബെല്ലടിച്ചതുകൊണ്ട്  മാത്രമാണ്   ഞാനൊക്കെ  നൈസ് ആയി എസ്കേപ് ആയത്. 

ഞാന്‍ സെക്കന്ഡ് ഗ്രൂപ്പ്  ആണ് എടുത്തിരുന്നത്. ആ ഡിവിഷന്റെ കാരണവര്‍ ബോട്ടണി ഫാതര്‍ ആയിരുന്നു. സാറിനു ഞങ്ങളോട് വളരെയേറെ വാത്സല്യം ഉണ്ടായിരുന്നു. സാര്‍ ക്ലാസ് എടുക്കുന്നതിനും  ഒരു പ്രത്യേക രീതി ഉണ്ടായിരുന്നു.പ്രധാനപ്പെട്ട സംഭവങ്ങളൊക്കെ, ഉദാഹരണത്തിന് "സ്പോരാന്ജിയോ സ്പോഴ്സ് " എന്നൊക്കെ  പറയുമ്പോള്‍ വലതു ചെവിയില്‍ കൈ മുറുക്കി ഉപ്പൂറ്റിയില്‍ അല്‍പം ഉയരുന്നത് സാറിന്‍റെ ഒരു രീതിയാണ്. പിന്നെ മുഖം വലിച്ചു മുറുക്കി ചില ഗോഷ്ടികളും കാണിക്കും. ക്ലാസ്സില്‍ ഒന്നാം ബെഞ്ചില്‍ ഒന്നാമന്‍ ആയി വിനോദ് എന്ന ഒരുവന്‍ ഉണ്ടായിരുന്നു. ക്ലാസ്സിലെ ചെല്ലക്കിളി ആയിരുന്നു അവന്‍. അവന്‍റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു അനാസ്. "അനസേ വാടാ" എന്ന് നീട്ടി വിളിച്ചു കൊണ്ട് എപ്പോഴും കൊഞ്ചി ക്കുഴഞ്ഞു വര്‍ത്തമാനം പറഞ്ഞു നടക്കുന്ന ഒരു പാവം പയ്യനായിരുന്നു വിനോദ്. ഒരിക്കല്‍ ബോട്ടണി ഫാദര്‍ ഫങ്കസിനെ പറ്റി ക്ലാസ് എടുക്കുന്ന സമയം. അന്ന് ഉച്ചയ്ക്ക് ഈ അനസും വിനോദും പിന്നെ അല്‍ സെബിനും കൂടി എവിടുന്നോ  കുറെ മാവിന്റെ പൂപ്പലും ചുരണ്ടിക്കൊണ്ട് ക്ലാസ്സില്‍ വന്നു. എന്നിട്ട് ഫാദര്‍ നോട്‌  ഇത് ഇതു ഫങ്കാസ് ആണെന്ന്  ഒരു ചോദ്യവും.   ഫാദര്‍  ആ പൂപ്പല്‍ വാങ്ങി തിരിച്ചും മറിച്ചും നോക്കി. ഫാതെറിന്റെ കണ്ണില്‍ ഇരുട്ട് കയറുന്നു എന്ന് എനിക്ക് മനസിലായി.കാരണം ഞാന്‍ ഫ്രെണ്ട് ബെഞ്ചിലിരുന്നു സംഭവങ്ങളൊക്കെ വീക്ഷിക്കുകയാണ്. എന്തോ മുട്ടന്‍ scientific name പറഞ്ഞു ഒരു തരത്തിലാണ് അച്ചന്‍ അന്ന് രക്ഷപ്പെട്ടത്.  അത്രയ്ക്കുണ്ട് പഠിക്കാനുള്ള ലവന്മാരുടെ ത്വര. 

സുവോളജി പഠിപ്പിച്ചിരുന്ന സിറില്‍ സാറിന്‍റെ ഒരു കുഴപ്പം നോട്സ് എഴുതിയില്ലെങ്കില്‍ മുട്ടന്‍ തെറി വിളിക്കും എന്നുള്ളതാണ്. സാര്‍ അല്‍പം അശ്ലീലം ചേര്‍ത്ത കോമടി ഒക്കെ പറയുന്ന ഒരു വിരുതനാണ്. ഈ തമാശ ഒക്കെ കേട്ട് നമ്മള്‍  ചിരിച്ചു മണ്ണ് കപ്പി വായും തുറന്നു പിടിച്ചു ഇരിക്കുമ്പോളാണ് സാറിന്‍റെ വക അഭിഷേകം തുടങ്ങുന്നത്. അന്നത്തെ ദിവസംനാറാന്‍ പിന്നെ അത് മതി. ലോവിദാസന്‍ എന്നൊരു ഇംഗ്ലീഷ് സര്‍  തമാശ പരയുംബോളൊക്കെ നമ്മള്‍ ഡെസ്കില്‍ അടിച്ചു "ഹ ഹ ഹ" എന്ന് വെറുതെ ചിരിച് പ്രോത്സാഹിപ്പിച്ചു കൊടുക്കും. തമാശയെക്കാള്‍ ഉപരി  സര്‍ " ആപ്പോ... ആപ്പോ... ( ഐ മീന്‍ ദി വേര്‍ഡ്‌ 'സൊ") എന്നാണു കൂടുതലും പറഞ്ഞു കൊണ്ടിരുന്നത്.  കെമിസ്ട്രി പഠിപ്പിക്കുന്ന വേണുഗോപാല്‍ സര്‍ ന്റെ രീതി തികച്ചും വ്യതസ്തമാണ്. hexagonal close packing എന്നൊക്കെ തുപ്പല്‍ തെറിപ്പിച്ച് സീരിയസ് ആയി പഠിപ്പിച്ചു മുന്നേറുമ്പോള്‍ സര്‍ നു ഒരു മോഹം ഇനി ഒരു തമാശ പറഞ്ഞു കളയാം എന്ന്. അതിനു മുന്നോടിയായി സര്‍ " ങ്ഹാ,ങ്ഹാ" എന്ന് ഇളിച്ചു കാണിക്കും, പിന്നെ ഒരു കോമഡി പറയും, സ്ത്രീ ജനങ്ങള്‍ അത് കേട്ട് ആനന്ദ സാഗരത്തില്‍ ആറാടും. നമ്മളിങ്ങനെ  നിര്‍വികാരന്‍ ആയി ഇരുന്നു പോകും.

മലയാളം ക്ലാസ്സില്‍ ഫസ്റ്റ് ഗ്രൂപും ആയിട്ട് combined ആയിട്ടാണ് ഞങ്ങളുടെ ക്ലാസ്സ്‌. ലേഖ ടീച്ചര്‍. രേണു ടീച്ചര്‍ തുടങ്ങിയവര്‍ ആണ് ക്ലാസ് എടുക്കുന്നത്. ഞാനും അബിനും കൂടി സ്ഥിരം ക്ലാസ് കട്ട് ചെയ്യും. എന്നിട്ട് കാറ്റാടി മരത്തിന്റെ ചുവട്ടില്പോയി വെറുതെ ഇരിക്കും. ഒരിക്കല്‍ നമ്മുടെ അനാസ് കേറി ക്ലാസ് എടുത്തു.  കക്ഷി പ്ലാറ്റ് ഫോമില്കയറി പത്തു മിനിറ്റ് പ്രതിമ പോലെ നിന്നു. എന്നിട്ട് ഖോരഖോരം പഠിപ്പീര് തുടങ്ങി. അതിനു ശേഷം എന്റെയും അബിന്റെയും ക്ലാസ്കട്ടിന്റെ തീവ്രത കൂടി എന്ന് പറഞ്ഞാല്‍ മതിയല്ലോ.

അങ്ങനെ എത്ര എത്ര അധ്യാപകര്‍ ...  ഉച്ചയ്ക്ക് ശേഷം ഒരു അവര്‍ നേരത്തെ ക്ലാസ് വിടുകയാണ് എങ്കില്‍, അല്ലെങ്കില്‍  വല്ല സമരവുമുണ്ട് എങ്കില്‍ നേരെ കടപ്പുറത്ത് പോകും. അവിടെ ബോസ്ടന്‍ മാര്‍ടിന്‍  എന്ന സുഹൃത്തിന്റെ വീടിനടുത്ത് ചെറിയൊരു കളിസ്ഥലം ഉണ്ട്. ഞാന്‍, മുനീര്‍, അനാസ്, രാജീവ്‌,മഹേഷ്‌, പ്രശാന്ത്, റോബിന്‍, ജയമോന്‍,  അല്‍ സെബിന്‍,അബിന്‍ തുടങ്ങിയവര്‍ എല്ലാം കൂടി ക്രിക്കറ്റ് കളിയോട് കളി ആണ്. എല്ലാവനും സിക്സും ഫോറുമേ അടിക്കൂ. എറിയുന്നവനെ  വെറുപ്പിച്ചു കളയും. എന്നാല്‍ എന്ത് വേണം ഇവന്മാര്‍ കോളേജ് ടൂര്‍ണമെന്റില്‍ "സ്പൈരോഗയിര " എന്നൊരു പൊളപ്പന്‍ ടീം ഉണ്ടാക്കി പങ്കെടുത്തു. ആദ്യത്തെ മാച്ചില്‍ തന്നെ എഴുപതോ എണ്‍പതോ റണ്‍സിനു ഓള്‍ ഔട്ട്‌ ആയി. ആകപ്പാടെ ടിജി  പ്രകാശ്‌ ഒരു സിക്സ് അടിച്ചു. അനാസ് രണ്ടു ഫോറും. ബാക്കി നമ്മുടെ ഫേമസായ ബാട്സ്മാന്‍ മാര്‍  ഒക്കെ കൂടാരംകയറി. ബോസ്ടന്‍ ഭയങ്കര മാരക ബാറ്റിംഗ്  ആണ് എന്ന് പറഞ്ഞിട്ട് അവന്‍ ടക്ക്  ആയി. സെക്കന്ഡ് ബീകോം അനായാസം ജയിച്ചു. രണ്ടാംവര്‍ഷവും ഇതുതന്നെ ആവര്‍ത്തിച്ചു. കാന്റീനിലെ ഒന്നര രൂപയുടെ ലടുവും കഴിച് കാറ്റാടി മരത്തിന്റെ തണലില്‍ വെറും അഞ്ചു മീറ്ററിന്റെ ഗ്യാപ്പില്‍ കുറ്റി അടിച്ചു കണ്ടവന്റെ  മണ്ടക്ക് കൂടെ അടിച്ചു പൊക്കി അണ്ടനും അടകോടനും വരെ സെഞ്ചുറി അടിക്കുന്ന കളിയല്ല ഈ ക്രിക്കറ്റ് എന്ന് എനിക്ക് അന്ന് മനസിലായി. സ്പൈരോഗയിര ആണ് പോലും സ്പൈരോഗയിര, ത്ഫൂ ............ 

കോളേജിനെ പറ്റി ഓര്‍ക്കുമ്പോള്‍ എനിക്ക് ഇപ്പോഴും വിഷമം തോന്നുന്ന ഒരു കാര്യം ഉണ്ട്.ഞാന്‍ പറഞ്ഞല്ലോ എന്റെ ക്ലാസ്സിന്റെ ആകെ കുട്ടികളുടെ എണ്ണം 98 ആയിരുന്നു.  രണ്ടു വര്‍ഷം പഠിച്ചിട്ടും അതില്‍ അന്‍പത് ശതമാനത്തിനോടും സംസാരിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. അത്രയ്ക്കായിരുന്നു ആ ബാഹുല്യം. എന്റെ മാത്രമല്ല   പല ലോല ഹൃദയന്മാരുടെയും  അവസ്ഥ ഇതായിരുന്നു. ഷെറിന്‍, അഫ്ഫിന്‍, അരുണ്‍ രാകേഷ്, അവന്‍റെ വാലായിട്ടു നടന്ന അരുണ്‍ തുടങ്ങിയവര്‍ക്കൊക്കെ അത്യാവശ്യം പോപ്പുലാരിറ്റി ഉണ്ടായിരുന്നു. ക്ലാസ്സിലെ എല്ലാവരുടെയും,പ്രത്യേകിച്ച് ടീച്ചര്‍മാരുടെ ശ്രദ്ധ കിട്ടുന്ന വേറൊരു താരം ടിജി പ്രകാശ്‌ ആയിരുന്നു. അവന്‍ ഒരല്പം അലമ്പനാണ്, അത് കൊണ്ടാണ് കേട്ടോ. പിന്നെ കുറെ പുസ്തക പുഴുക്കളും. ഒരിക്കല്‍ ഫിസിക്സ് ലെ ഒരു കണക്ക് മനസിലായില്ല എന്ന് പറഞ്ഞു സിറാജുല്‍ മുനീര്‍ കരച്ചിലിന്റെ വക്കോളം എത്തിയത് ഓര്‍ക്കുമ്പോള്‍ എനിക്ക് കരച്ചില്‍ വരും.  അതെ സാര്‍ തന്നെ (അലക്സാണ്ടര്‍ സര്‍) എമ്പോസിഷന്‍ എഴുതാത്തതിന് എന്നെ രണ്ടു പ്രാവശ്യം പുറത്ത് ആക്കിയിട്ടുമുണ്ട്. പിന്നെ കവിത എഴുതുന്ന സവീന്‍ഉം സുഭാഷും, എന്നും ജലദോഷമുള്ള പ്രശാന്ത്, SFI കാരുടെ ഇടി നല്ലവണം കിട്ടിയ  ഷെറിന്‍, അങ്ങനെ ഒത്തിരി ഒത്തിരി കഥാ പാത്രങ്ങള്‍... 

കലാലയ ജീവിതത്തില്‍ എനിക്ക് കിട്ടിയ നല്ല നല്ല ഓര്‍മകളില്‍ വളരെ കുറച്ചു മാത്രമാണ് ഞാന്‍ ഇവിടെ എഴുതിയത്. ഇനിയും എഴുതാന്‍ ഒത്തിരി ഉണ്ട്. ഒരിക്കലും മായാത്ത ആ പൂക്കാലം എനിക്ക് നല്കിയ എന്റെ സുഹൃത്തുക്കള്‍ക്ക് ഞാന്‍ ഈ കുറിപ്പ് സമര്‍പ്പിക്കുന്നു. 

സ്നേഹത്തോടെ........
അനില്‍ കുമാര്‍ വി 
പി ഡി സി സെക്കന്ഡ് ഗ്രൂപ്പ് 
റോള് നമ്പര്‍ 63
സെന്‍റ് സേവിയേഴ്സ് കോളേജ്, തുമ്പ 

Friday, September 10, 2010

ചെമ്പകം പൂത്തപ്പോള്‍

അമ്പലത്തിനു കീഴെ ചെറിയൊരു പുരയിടത്തിന്റെ  അതിര്‍ത്തി തീര്തുകൊണ്ട് നില്‍ക്കുന്ന ചെമ്പക മരങ്ങള്‍... അങ്ങനെ വരി വരിയായി ചെമ്പക മരങ്ങള്‍ നില്‍പ്പുണ്ട്  എന്ന് ഞാന്‍  അറിഞ്ഞത് ഇന്ന് മാത്രം.... അതിനു കാരണവും ഉണ്ട്. അവയെല്ലാം  പൂത്തു നില്‍ക്കുന്നു. ഓരോ പൂവിലും കേന്ദ്രത്തില്‍ നിന്നും മുകളിലേക്ക് അലിഞ്ഞു ചേരുന്ന മങ്ങിയ മഞ്ഞ നിറം... അങ്ങനെ കുലകുലയായി ബൊക്കെ പോലെ ഓരോ ചില്ലയിലും. ഈ സുന്ദര കാഴ്ചയാണ് ചെമ്പക മരങ്ങളുടെ സാന്നിധ്യം എനിക്ക് മനസ്സിലാക്കി തന്നത്.

ഞാന്‍ പൂക്കളുടെ അടുത്തേക്ക് ചെന്നു. ഞാനൊരു കവി ആയതുപോലെ തോന്നി.  എന്റെ തലയ്ക്കു മുകളില്‍ ചെറിയൊരു ഉയരത്തില്‍ പീതവര്‍ണമുള്ള കുസുമങ്ങള്‍ എന്നെ നോക്കി ചിരിക്കുന്നു. ചുണ യുണ്ടെങ്കില്‍  എത്തിപ്പിടിക്ക് എന്നായിരിക്കണം അവിടെ വന്ന വണ്ടത്താന്‍ എന്നെ വെല്ലു വിളിച്ചത്... 

എന്നെ നീ കൊച്ചാക്കേണ്ട എന്ന  മട്ടില്‍ ഞാന്‍ മുകളിലേക്ക് കൈ എത്തിച്ചു. വണ്ടത്താന്‍ ചിരിച്ചു. ഞാന്‍ വിടുമോ? രണ്ടു മൂന്നു പ്രാവശ്യം ഉയര്‍ന്നു ചാടി ഞാന്‍ ഒരു ചില്ല കൈക്കലാക്കി. അതില്‍ ഉണ്ടായിരുന്നത് ഒരു പൂവും കുറച്ചധികം വിരിയാന്‍ വെമ്പി നില്‍ക്കുന്ന മൊട്ടുകളും. ഈശ്വരന്റെ മനോഹരം ആയ സൃഷ്ടികള്‍ ഈ മൊട്ടുകള്‍ ആണല്ലോ എന്ന് കുറച്ചു നേരത്തെക്കാനെങ്ങിലും തോന്നിപ്പോയി. 
എന്തായാലും ആ മൊട്ടുകളെ ഞാന്‍ വെറുതെ വിട്ടു. ഒറ്റയ്ക്ക് നില്‍ക്കുന്ന മുഴുവനും വിരിയാത്ത ആ പൂവിനെ മെല്ലെ ഞാന്‍ അടര്‍ത്തിയെടുത്തു. ചെറിയൊരു ശീല്‍ക്കാരത്തോടെ ആ ചില്ല മുകളിലേക്ക് ഉയര്‍ന്നു. ഞാന്‍ പുറകോട്ടു കുതറി മാറി. എനിക്ക് സമാധാനമായി. എന്റെ കയ്യില്‍ ഇപ്പോള്‍ ഒരു ചെമ്പകപ്പൂവ് ഉണ്ട്. ഞാന്‍ അതിനെ മണത്തു. ഒന്നല്ല പലതവണ ശ്വാസം ഉള്ളിലെക്കെടുത്തു. ഈ ഗന്ധം എന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരുന്നെങ്കില്‍.....?

 ആ വാസനയില്‍ ഞാന്‍ ഏഴെട്ടു വര്‍ഷം പുറകോട്ടു പോയി.  ഇത് ആ പഴയ കാവ്. തലയെടുത്ത് നില്‍ക്കുന്ന പനമരങ്ങള്‍. ആല്‍ തറയ്ക്ക് വിപരീതമായി ആ ചെറിയ സ്ഥലത്ത് അനുസരണയോടെ നാലഞ്ച് ചെമ്പക മരങ്ങള്‍. അതില്‍ത്തന്നെ പാടല വര്‍ണമുള്ള പൂക്കള്‍ ഉള്ളവയും ഉണ്ട്. എന്നാലും എനിക്കിഷ്ടം വെള്ളയില്‍ മഞ്ഞയുള്ള ആ പൂക്കള്‍ ആയിരുന്നു. ആ മരങ്ങളുടെ ചില്ലയില്‍ തൂങ്ങി ആടുമ്പോള്‍, ഒരില ഞെട്ട് പൊട്ടിയ്ക്കുമ്പോള്‍, വിരല്‍ത്തുമ്പില്‍ അതിന്റെ ഒട്ടുന്ന കറ എടുക്കുമ്പോള്‍, താഴെ വീണുകിടക്കുന്ന പൂക്കള്‍ എടുത്തു ഈര്‍ക്കിലില്‍ കോര്‍ത്ത് പൂഴിയില്‍ കുത്തി വയ്ക്കുമ്പോള്‍................ എന്ത് രസം ആയിരുന്നു ആ കുട്ടിക്കാലം. 
ഓര്‍മകളില്‍ നിന്നും ഞാന്‍ തിരിച്ചു വന്നു. ഇതാണോ ഗൃഹാതുരത്വം? ഞാന്‍ വെറുതെ ആലോചിച്ചു. കയ്യില്‍ ഇപ്പോഴും ആ പൂവുണ്ട്. അതിനെ വീണ്ടും വീണ്ടും മണത്തു കൊണ്ട്  ഞാന്‍ നടന്നു. എത്ര പ്രാവശ്യം അതിന്റെ സൗരഭ്യം നുകര്‍ന്നുവെന്നു  സത്യത്തിലെനിക്ക് ഓര്‍മയില്ല. തല്‍ക്കാലത്തേക്ക് മാത്രം ആ പുഷ്പത്തെ ഞാന്‍ എന്റെ കീശയില്‍ നിക്ഷേപിച്ചു. പിന്നീട് വയലരികത്തുള്ള മങ്കട്ട  കൊണ്ട്  നിര്‍മിച്ച ആ ചായക്കടയില്‍ ഇരുന്നു വക്കുകളില്‍ പോറല്‍ വീണ, തേയില ക്കറ  മാറാത്ത ഗ്ലാസ്സില്‍ ചായ കുടിക്കുമ്പോള്‍ ഞാന്‍ എന്റെ കീശ തപ്പി. 
വാടിക്കുഴഞ്ഞ ചീരത്തണ്ട് പോലെ എന്റെ കയ്യില്‍ വന്നത് ആ സുന്ദരിയുടെ ശവം   ആയിരുന്നു. ആ പൂ ഞെട്ടില്‍ പിടിച്ചു അതിനെ കുത്തനെ നിര്‍ത്താന്‍ ശ്രമിച്ചു.  പക്ഷെ..... 
ചേതന നഷ്ടപ്പെട്ടു  എങ്കിലും അതിന്റെ മണത്തിനു മരണം ഇല്ലായിരുന്നു. ഞാന്‍ അതിനെ വീണ്ടും മണത്തു. എനിക്ക് ചെറിയൊരു വിഷമം ഉണ്ടായി. ഒരു പൂവിനെ ഞാന്‍ ഇങ്ങനെ കൊല ചെയ്യണ്ടായിരുന്നു. ചായ ഗ്ലാസ് തിരിച്ചേല്‍പ്പിച് ഞാന്‍ നടന്നു. തൊട്ടു മുന്നിലത്തെ ബണ്ടില്‍ പാടത്തിന്റെ ഇരു വശത്തേയ്ക്കും വെള്ളം പതിയെ ഒഴുകുന്നു. 

ആ ഒഴുക്കിലേക്ക്  ഞാന്‍ അതിനെ കിടത്തി.  അലകള്‍ അതിനെ ഏറ്റെടുത്തു. ഒടുവില്‍ ഒരു പുല്‍നാമ്പില്‍ തട്ടി അതങ്ങനെ കിടന്നു. 
ഒടുവില്‍ ആ ചെമ്പകപ്പൂവിനെ ഞാന്‍ സംസ്കരിച്ചു.


അനില്‍ കൃഷ്ണതുളസി
8.05 .2005